പറഞ്ഞു കേട്ടതാണ്.
ഇതിഹാസ കഥാപാത്രമായ ചന്തൂപ്പരുടെ കഥകള്‍ പലപ്പോഴായി പറഞ്ഞു തന്നത് പ്രിയ സുഹൃത്ത് ഓംകാരനാഥനാണ്. അതുകൊണ്ട് പകര്‍പ്പവകാശം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കും. ചന്തൂപ്പര്‍ എന്നു പറഞ്ഞാല്‍ ചന്തു മൂപ്പര്‍ എന്ന സംസ്കൃതത്തിന്റെ പ്രാകൃതം. ചന്തൂപ്പരെ സംബന്ധിക്കുന്ന മൂന്നു പൊടിക്കഥകള്‍ നാട്ടുവിശേഷത്തില്‍ പറയാനാണ് വിചാരിക്കുന്നത്. ആതിനു മുമ്പ് ഒരു കാര്യം കൂടി പ്രസ്താവിച്ചുകൊള്ളട്ടെ. ചന്തൂപ്പരുടെ ക്യാരക്റ്ററിനോട് സമാനത പുലര്‍ത്തുന്ന ചില ചരിത്ര പുരുഷന്മാര്‍ മറ്റു ദിക്കിലുമുണ്ടെന്ന് സുഹൃത്തുക്കളായ പ്രാദേശിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചന്തൂപ്പരെക്കുറിച്ചുള്ള കഥകളിലൊന്നും അദ്ദേഹത്തിന്റെ ജാതി പ്രായം തൊഴില്‍ രാഷ്ട്രീയം എന്നിവ വെളിവാകുന്നില്ല. സന്ദര്‍ഭവശാല്‍ അദ്ദേഹം ഒരു തിയ്യനാണെന്നും പ്രായം ഏതാണ്ട് 60 കഴിഞ്ഞിരിക്കുമെന്നും ഊഹിക്കാം.
ചന്തൂപ്പരുടെ ആഹാരശീലമാണ് ആദ്യം. 70 കളിലേയും 80 കളിലേയും എല്ലാ ഗ്രാമീണ ബുദ്ധിജീവികളെയും പോലെ ചായപ്പീടിക അദ്ദേഹത്തിനും മുഖ്യ പൊതു ഇടമാണ്. പക്ഷെ ചാപ്പീടികയില്‍ കയറിയാല്‍ മൂപ്പര്‍ ഓര്‍ഡര്‍ ചെയ്യുന്നത് ഇത്തിരി വ്യത്യസ്തമായാവും. ചായയും ഒരു പപ്പടവും. അല്ലെങ്കില്‍ ഒരു കടലക്കറി ഒരു ചായ. ചിലപ്പോള്‍ ഒരു മത്തി പൊരിച്ചതാകും ചായക്കു കടി.
ഒരിക്കല്‍ മൂപ്പര്‍ നൂഞ്ഞിക്കണ്ടത്തില്‍ ( ചതുപ്പു നിലം) വീണു. ഒരു കാല്‍ പൊക്കുമ്പോഴേക്ക് അടുത്ത കാല്‍ ചെളിയില്‍ ആണ്ടു പോകും. ആതു വലിച്ചെടുക്കുമ്പോഴേക്ക് മറ്റേത് പൂളും. മൂപ്പര്‍ തളര്‍ന്നു. ഒടുക്കം കാലുകളോട് ഒരു പ്രസ്താവന നടത്തി കാലു വലിച്ചെടുക്കുന്ന പരിപാടിയില്‍ നിന്ന് മൂപ്പര്‍ പിന്‍ വാങ്ങി. സെക്കന്റ് ഷൊ വിട്ടുപോകുന്ന ചെക്കന്മാരാണ് കാലുകളോട് വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന ചന്തൂപ്പരെ വലിച്ചുകയറ്റിയത് എന്നു ചരിത്രം.
വേരൊരിക്കല്‍ മുറ്റത്തിന്റെ അരികില്‍ മൂത്രമൊഴിക്കാനിരുന്ന മൂപ്പര്‍ വീട്ടിലേക്കു വിളിച്ചു പറഞ്ഞു: " ണ്ണ്യാതേ, ഇയ്യാ കിണ്ടിം വെള്ളൗം ങ്ങെട്. നിരീച്ചതല്ല പോയത്"
തല്‍കാലം നിര്‍ത്തട്ടെ. അടുത തവണ "ള്ള ചോറും ചക്കേലൊട്യ..." കഥ.